Saturday, April 10, 2010

വയനാട്ടില്‍ -- രണ്ടാം ദിവസം.

നേരം വെളുത്തു.. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ നല്ല ഉറക്കമായിരുന്നു. രാവിലെ തന്നെ ചൂട് ചായയും കുടിച്ചു ഞങ്ങള്‍ സൂചിപാറ വെള്ളച്ചാട്ടം കാണാനും ഒപ്പം കുളിക്കാനും ആയി പുറപ്പെട്ടു. താമസിച്ച വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദൂരമേ ഉള്ളു. എല്ലായിടത്തെയും പോലെ അവിടെ പാസ്‌ എടുക്കണമായിരുന്നു. കുറച്ചു ദൂരം നടന്നു വേണം വെള്ളച്ചാട്ടത്തിനു അരികില്‍ എത്താന്‍. അവിടെ എത്തിയ ഞങ്ങള്‍ ഉടനെ തന്നെ വെള്ളത്തില്‍ ഇറങ്ങി. വേനലിന്‍റെ കാഠിന്യം അവിടെയും പ്രതിദ്വനിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വെള്ളം തീരെ കുറവായിരുന്നു. ഉണങ്ങി വരണ്ട പാറകൂട്ടങ്ങള്‍, നല്ല പൊക്കത്തില്‍ നിന്നും ഉള്ള വെള്ളച്ചാട്ടം, അതിന്‍റെ ശാന്ത രൂപത്തില്‍ മാത്രം. കണ്ടാല്‍ തന്നെ അറിയാം മഴകാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഭീകര രൂപം അതി കഠിനമായിരിക്കുമെന്നു. എന്നാലും ചെറിയ ഒരു മഴ വന്നു മാറിയ സമയം ആയിരിക്കും ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സീസണ്‍..

അനൂപ്‌ ഒഴിച്ച് എല്ലാവരും തന്നെ വെള്ളത്തില്‍ ഇറങ്ങി. അജിത്തിന്‍റെ ഫോട്ടോ പോസ്സുകള്‍ ഗംഭീരം തന്നെ ആയിരുന്നു. ആരെയോ കാണിക്കാന്‍ വേണ്ടി തന്‍റെ പല പോസ്സുകള്‍ സ്വന്തം മൊബൈല്‍ ക്യാമറയില്‍ അനൂപിനെ കൊണ്ട് എടുപ്പിച്ചു. (ആ ഫോട്ടോസ് ഞങ്ങള്‍ ഇത് വരെ കണ്ടിട്ടില്ല.. ഒരു പക്ഷെ കാണേണ്ടവര്‍ അത് കണ്ടിട്ടുണ്ടാവും അല്ലെ.. :-). ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ട ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തിയ ഉടനെ തന്നെ പ്രഭാത ഭക്ഷണവും കഴിച്ചു ആ മനോഹരമായ പ്രകൃതിയോടു വിടപറഞ്ഞു. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയതിന്റെ ചൂട് പ്രകൃതിയെയും ഒപ്പം ഞങ്ങളുടെ മനസിനെയും ചെറിയ മങ്ങല്‍ ഏല്പിച്ചു.

പൂക്കോട് തടാകം ആയിരുന്നു അടുത്ത ലക്‌ഷ്യം. മനസിന്‍റെ ചൂട് കുറക്കാന്‍ കുറച്ചു നേരം വെറുതെ ഇരുന്നു വിശ്രമികുക എന്നുള്ളതായിരുന്നു പരിപാടി. വിരസതയുടെ മുഖം മൂടി സുമേഷിനെ പൂക്കോട് ഇറങ്ങാതെ ജീപ്പില്‍ തന്നെ ഉറങ്ങാന്‍ പ്രേരിപ്പിച്ചു. ബാക്കി എല്ലാവരും അവിടെ ഇറങ്ങി അവിടെ ഉണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളെയും കണ്ടു, കുറച്ചു നേരം ബോട്ടിംഗ് പോകണം എന്നുണ്ടായിരുന്നെങ്കിലും അവിടെയും ചൂട് മനസിനെ മരവിപ്പിച്ചു. കുറച്ചു തേയിലയും മറ്റും അവിടെന്നു വാങ്ങി. അപ്പോള്‍ സമയം ഒരു മണി.. അധിക നേരം അവിടെ ചെലവിട്ടില്ല, തുഷാരഗിരി പോകാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ അടിവാരത്ത് നിന്നും ഉച്ച ഭക്ഷണം കഴിച്ചു.

തുഷാരഗിരി പോകണം എന്നുള്ളത് എന്‍റെ ഒരു ആഗ്രഹം ആയിരുന്നു. അവിടെ എത്തിയ ഞങ്ങള്‍ ആദ്യം കണ്ടത്, സിനിമയില്ലെന്ന പോലെ ഒരു അപരിചിതന്‍ ബൈബിളിലെ വചനങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്നതായിരുന്നു. പ്രവേശന ഫീസും കൊടുത്തു ഞങ്ങള്‍ വെള്ള ചാട്ടത്തിനു അടുത്തേക്ക് നീങ്ങി. അവിടെ മൂന്നോ നാലോ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. ആദ്യതെതും വലുതുമായ വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ആണ് ഞങ്ങള്‍ പോയത്. സൂര്യ കിരണങ്ങള്‍ വെള്ള തുള്ളികളില്‍ പ്രതിദ്വാനിച്ചു മഴവില്ലിന്റെ വര്‍ണങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയുന്നത്‌ കൊണ്ടാവാം അതിനെ മഴവില്‍ വെള്ളച്ചാട്ടം എന്നാണ് പേര് ഇട്ടിരിക്കുന്നത്. അവിടെ കെട്ടി നില്‍കുന്ന വെള്ളത്തിലേക്ക്‌ എല്ലാവരെയും അത്ഭുത പെടുത്തി അനൂപ്‌ സാര്‍ ആയിരുന്നു ആദ്യം ചാടിയത്. ആ വെള്ളത്തില്‍ മൂപ്പരുടെ അഭ്യാസ പ്രകടങ്ങള്‍ ആയിര്രുന്നു. തല നനക്കാതെ നീന്തുന്ന ആ പ്രകടനം ഒന്നും കാണേണ്ടത് തന്നെ. അജിത്‌ ഒഴിച്ച് (മൂപര് സല്ലാപത്തില്‍ ആയിരുന്നു.) എല്ലാവരും തന്നെ ആ വെള്ളച്ചാട്ടത്തില്‍ കുളിച്ചു. യാത്രയുടെ മടുപ്പും ക്ഷീണവും മാറ്റാന്‍ വെള്ളച്ചാട്ടങ്ങള്‍ നല്ലൊരു ഒപ്ഷന്‍ ആണ്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ട ശേഷം വയനാട് യാത്രയോട് വിട പറഞ്ഞു. (സമയം 4 PM).

അപ്പോള്‍ കെ പി സാര്‍ : 5 മണിക്കുള്ള ട്രെയിന്‍ കിട്ടിയാല്‍ അതിനു പോകാം അല്ലെ.. !!!! ??

6 മണിയോട് കൂടി കോഴിക്കോട് എത്തിയ ഉടനെ, ബീച്ചിനോട് ചേര്‍ന്ന നാരങ്ങ വെള്ളം വില്‍കുന്ന ഹോട്ടലില്‍ കയറി. :-) അപ്പോഴാണ് സുമെഷിനും നിതിനും പ്രവീണിനും യാത്രയുടെ ലക്‌ഷ്യം സഫലീകരിച്ചതിന്റെ സന്തോഷം പുറത്തെടുത്തത്. അവിടെ വെച്ചും കൂടെ വരാതിരുന്ന റൂം മേറ്റ്‌ നെ സ്മരിച്ചു. പാരഗന്‍ ഹോട്ടലില്‍ നിന്നും ബിരിയാണിയും, അപ്പവും മീന്‍ കറിയും കഴിച്ചു തിരിച്ചു പോരാനായി സിറ്റി ട്രാവല്‍സിന്റെ പാളയത്തുള്ള ഓഫീസില്‍ എത്തി.. 11 മണിയോട് കൂടി ബസ്‌ എത്തി.. മറ്റൊരു യാത്രയുടെ കൊറേ നല്ല ഓര്‍മകളുമായി ഉറക്കം.

ഓര്‍മയുടെ പുസ്തകതാളില്‍ മനോഹരമായ ലിബികളില്‍ തീര്‍ത്ത രണ്ടു താളുകള്‍ പോലെ രണ്ടു നാളുകള്‍. മഹാന്മാര്‍ പറഞ്ഞത് പോലെ കണ്ടതെല്ലാം മനോഹരം ഇനി കാണാനിരിക്കുന്നത് അതി മനോഹരം. ഈ ജീവിത യാത്ര ഇനിയും തുടരാന്‍ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട്... അല്‍ഹംദുലില്ലാഹ് (സര്‍വ സ്തുതിയും ദൈവത്തിനു.)